1
താൻ യാക്കോബിന് മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: “എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.
2
അപ്പോൾ യാക്കോബിന് റാഹേലിനോടു കോപം ജ്വലിച്ചു: “നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പറഞ്ഞു.
3
അതിന് അവൾ: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും” എന്നു പറഞ്ഞു.
4
അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവന് ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
5
ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
6
അപ്പോൾ റാഹേൽ: “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരിട്ടു.
7
റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.
8
“ഞാൻ എന്റെ സഹോദരിയോടു വലിയൊരു മല്ലിട്ടു, ജയിച്ചുമിരിക്കുന്നു” എന്നു റാഹേൽ പറഞ്ഞ് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
9
തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടപ്പോൾ തന്റെ ദാസി സില്പയെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.
10
ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
11
അപ്പോൾ ലേയാ: “ഭാഗ്യം” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
12
ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.
13
“ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവന് ആശേർ എന്നു പേരിട്ടു.
14
ഗോതമ്പുകൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട് വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: “നിന്റെ മകന്റെ ദൂദായിപ്പഴം കുറച്ച് എനിക്കു തരേണം” എന്നു പറഞ്ഞു.
15
ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടെ വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
16
യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ട് ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
17
ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.
18
അപ്പോൾ ലേയാ: “ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു പ്രതിഫലം തന്നു” എന്നു പറഞ്ഞ് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
19
ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു;
20
“ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവന് സെബൂലൂൻ എന്നു പേരിട്ടു.
21
അതിന്റെശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
22
ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു.
23
അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
24
“യഹോവ എനിക്കു ഇനിയും ഒരു മകനെ തരും” എന്നും പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.